Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

മതസൗഹാര്‍ദ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ല: കാന്തപുരം

തളിപ്പറമ്പ്: രാജ്യത്ത് മതസൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പരിയാരം ഓണപ്പറമ്പില്‍ പുതുതായി നിര്‍മിച്ച സലാമത്തുല്‍ ഈമാന്‍ മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനും സംഘടിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മദ്‌റസകളും പള്ളികളും സ്ഥാപിക്കപ്പെടുമ്പോള്‍ സന്തോഷവും സൗഹൃദവുമാണ് ഉണ്ടാകുന്നത്.

ഇസ്‌ലാമിക് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠനം നടത്തുന്നത്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ എട്ട് ഭാഷകളില്‍ മദ്‌റസാ പഠനം നല്‍കുന്നുണ്ട്. മറ്റ് മദ്‌റസാ ബോര്‍ഡുകള്‍ പാടില്ലെന്ന് ആരും നിര്‍ബന്ധം പിടിക്കാറില്ല. സൗകര്യം ഉള്ളവര്‍ക്ക് ഏതും സ്വീകരിക്കാം. എന്നാല്‍ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം ഓണപ്പറമ്പില്‍  ഈ കെ വിഭാഗം സുന്നികൾ എ പി വിഭാഗത്തിന്റെ  പള്ളിക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമമഴിച്ചുവിട്ട സംഭവത്തില്‍ കാന്തപുരം ശക്തമായി പ്രതിഷേധിച്ചു. അക്രമസംഭവം മനുഷ്യത്വരഹിതവും ഖേദകരവുമാണ്. സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന് ഒരു ന്യായീകരണവും നല്‍കാനാകില്ല. നിയമത്തിന്റെ പരിധിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകും. പ്രദേശത്ത് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.